Sunday, December 9, 2018

ഭാരതീയം, മാധവീയം, മാനവീയം..!


ഭാരതീയം, മാധവീയം, മാനവീയം..!

ഹിന്ദുത്വത്തോട് സന്ധിയില്ലാ സമരമാണെന്ന് ഇടതു കുരുട്ടു ബുദ്ധിജീവികള് കൂടെക്കൂടെ നിങ്ങളെ ബോധവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ എത്രമാത്രം നിരാശരാണെന്നതു മാത്രം മനസ്സിലാക്കാന്‍ ശ്രമിക്കുക...



അഹിംസ പരമ ധർമ്മമാക്കിയ ഭാരതീയ ജീവിത ശൈലി, പാശ്ചാത്യരുടെ ഭൌതിക ജീവിത വീക്ഷണത്തില്‍ നിന്നും തികച്ചും വേറിട്ട്‌, ജീവന്‍ ഒരു സംഘര്‍ഷമല്ല, മറിച്ച് അതൊരു യജ്ഞമാണെന്നും, മൃത്യുവിനെ ഭയന്നല്ല, ആ പരമ സത്യത്തെ ഉള്‍കൊണ്ട്, മൃതിയെ മോക്ഷമാര്‍ഗമാക്കി, ധര്‍മ പാതയിലൂടെയുള്ള ഒരു തീര്‍ഥാടനമാണെന്നു ലോകത്തെ ഉദ്ബോധിപ്പിച്ച, അനന്ന്യ സംസ്കാരമാണ്‌ ഭാരതീയരുടെ ആത്മീയത.

ധര്‍മവും, അഹിംസയും, സാഹോദര്യവും ഊട്ടിയുറപ്പിച്ച്, ലോകനന്മക്കുവേണ്ടി പ്രാര്‍ഥിച്ച്, പ്രകൃതിയെയും അതിലെ സര്‍വ ചരാചരങ്ങളേയും അവയുടെ മൗലികതയെ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അവയോരോന്നും അര്‍ഹിക്കുന്ന സ്ഥാനം നല്‍കി, പ്രകൃതിയെ മെരുക്കിയല്ല, അവയോട് ഇണങ്ങി മാനവനെ ഈശ്വരീയതയിലേക്ക് അടുപ്പിച്ചു, ജീവന്‍ ധന്യമാക്കിയ ഒരു സംസ്കാരമാണ് ആര്‍ഷഭാരത സംസ്കൃതി. 



ചിട്ടയാര്‍ന്ന ജീവിതരീതിയിലൂടെ താപസനും താമസനും ഒരേപോലെ മോക്ഷ സാധ്യത ഉറപ്പുചെയ്ത, മാനവ ചരിത്രത്തില്‍ സമത്വ സിദ്ധാന്തം അരക്കിട്ടുറപ്പിച്ച ലോകത്തിലെ ഒരേയൊരു സംസ്കാരമാണ് ഭാരതീയം. അച്ചടക്കം ദൈനന്ദിന ജീവിതത്തിന്‍റെ ഭാഗമാക്കിയുള്ള ശൈലിയാണ് ഭാരതീയ സംസ്കാരത്തിന്‍റെ മുഖമുദ്ര. ഈ അച്ചടക്ക ബോധം തന്നെയാണ് നമ്മുടെ സംസ്കൃതിയുടെ കാതല്; ആചാരങ്ങളുടെ ആധാരശില.

"സമുദ്രവസനേ ദേവി പാർവത സ്തനമണ്ഡലേ വിഷ്ണപത്ന്യേ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ" എന്ന മന്ത്രത്തില്‍ ഒരു ശുഭദിനം ആരംഭിക്കുന്ന ഭാരതീയന് "ഓം അസതോമാ സദ്‌ഗമയ, തമസോമാ ജ്യോതിര്‍ഗമയ, മൃത്യോര്‍മാ അമൃതംഗമയ, ഓം ശാന്തി, ശാന്തി, ശാന്തി" എന്ന തലത്തിലേക്ക് ഉയര്‍ന്ന് "സ്വസ്തി പ്രജാഭ്യ: പരിപാലയന്താം, ന്യായേന മാർഗേണ മഹീം മഹേശാ:, ഗോ ബ്രാമണേഭ്യ: ശുഭമസ്തു നിത്യം, ലോകാ: സമസ്താ: സുഖിനോ ഭവന്തു" എന്നെത്തി നില്‍ക്കുമ്പോള്‍, ലോകം കണ്ടിട്ടില്ലാത്ത ഒരു സാംസ്കാരിക ഔന്നത്യം ഭാരതീയര്‍ കൈവരിക്കുകയായിരുന്നു.

ജനന-മരണ സംസ്കാരങ്ങള്‍ കൂടാതെ മരണാനന്തര ക്രിയാകര്‍മങ്ങളിലൂടെയും ഹൈന്ദവന്‍റെ ജീവന്‍ കൃത്യമായ ആചാരാനുഷ്ഠാനങ്ങളാല്‍ ബന്ധിതമാണ്. ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ മനുഷ്യന്‍ മൃഗതുല്യമായ ജീവിതം നയിച്ചുകൊണ്ടിരുന്ന, ഇരുളടഞ്ഞ ഒരു യുഗത്തില്, ബ്രഹമചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നീ ആശ്രമങ്ങളിലൂടെ ജീവന്‍റെ പ്രയാണത്തെ കൃത്യമായ അച്ചടക്ക പദ്ധതികളിലൂടെ നിയന്ത്രിച്ച്‌ അന്തിമ ലക്ഷ്യമായ മോക്ഷപ്രാപ്തിയിലേക്ക് നയിക്കാന്‍ മാത്രം സാംസ്കാരികമായി ഔന്നത്യം പ്രാപിച്ചിരുന്നവരായിരുന്നു ഭാരതീയര്‍.
ലോക സംസ്കാരങ്ങളില്‍ മറ്റൊരിടത്തും ദര്‍ശിക്കാനാവാത്ത വിവാഹം എന്ന സാമൂഹ്യ അച്ചടക്ക രീതികൊണ്ട് ലൈഗികതയെപ്പോലും സദാചാരത്തിന്‍റെ ചട്ടക്കൂടില്‍ നിയന്ത്രിച്ചവരാണ് ഭാരത സംസാരത്തിന്റെ ശില്‍പികള്‍. മാനവ പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ വിവാഹം എന്ന സാമൂഹ്യ സമ്പ്രദായം ഭാരതത്തിന്‍റെ തനതായ സംഭാവനയായി ഇന്നും ലോകം വിലയിരുത്തുന്നു.

ഇത്രയും വ്യവസ്ഥാനുസൃതമായ ഒരു സമൂഹത്തെ കീഴ്പ്പെടുത്തുക എളുപ്പമല്ല എന്ന് ഇന്ത്യ ഭരിച്ച ഇംഗ്ലീഷ്കാര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് മെക്കാളെ പ്രഭു, അവരുടെ 'ബ്രേക്ക് ഇന്ത്യ' പദ്ധതിയുടെ ഭാഗമായി, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഭാരതീയരെ കീഴ്പ്പെടുത്താനുള്ള തന്ത്രം മെനഞ്ഞത്. ഭാരതീയരുടെ തനതായ ഈ സംസ്കാര വൈശിഷ്‌ട്യങ്ങളെല്ലാം പ്രാകൃതവും അപരിഷ്കൃതവും അന്ധവിശ്വാസജഡിലവുമാക്കി മുദ്രകുത്തി ഭാരതീയരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇന്ത്യയില്‍ പുതിയ ഇംഗ്ലീഷ് വിദ്യാഭ്യാസ നയം വഴി ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്.
 

വാഗ്ദേവതയെ നഗ്നയാക്കി അവതരിപ്പിച്ച് ഹൈന്ദവ വിശ്വാസം വ്രണപ്പെടുത്തിയതും, ഗോമാതാവിനെ തുണ്ടമാക്കി ബീഫ് ഫെസ്റ്റ് നടത്തി ഹൈന്ദവരെ പ്രകോപിപ്പിച്ചതും, ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചതും, തെരുവില്‍ ചുംബന സമരങ്ങള്‍ സംഘടിപ്പിച്ച് അവിഹിതങ്ങള്‍ ഹിതങ്ങളാക്കിയതും, കെട്ടുതാലി അഗ്നിയിലെറിഞ്ഞു വിവാഹച്ചടങ്ങുകള്‍ക്കെതിരെ പ്രതിഷേധിച്ചതും, സദാചാരം ദുരാചാരമാക്കി വ്യഭിചാരം ആചാരമാക്കിയതുമെല്ലാം പ്രത്യയശാസ്ത്രത്തിന്‍റെ സ്വീകാര്യത നിലനിര്‍ത്താന്‍ തന്നെ ആയിരുന്നു.

മതേതരത്വത്തിന്‍റെ അപ്പോസ്തലനായ സഖാവിന് "ഒരു വലിയ വിഭാഗം ജനത പ്രത്യാശയോടെ നോക്കിക്കാണുന്ന കുരിശിനെ"തിരേയോ, ബാലാല്‍സംഗിയായ കപ്പ്യാര്‍ക്കെതിരേയോ, സ്വജനപക്ഷപാതിയായ മുസ്ലിം മന്ത്രിക്കെതിരേയോ, വ്യഭിചാരിയായ സഖാവിനെതിരേയോ ഉള്ള നടപടികള്‍ മരവിപ്പിക്കാമെങ്കിലും ഹൈന്ദവ ഉന്നമനത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നവരെങ്കിലും, ബ്രിട്ടീഷുകാരുടെ വികല വിദ്യാഭ്യാസ നയത്തില്‍ പാകപ്പെടുത്തിയെടുത്ത ബെങ്കാളും കേരളവും കമ്മ്യൂണിസത്തിനു പടര്‍ന്നു പന്തലിക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമുള്ള വളക്കൂറുള്ള മണ്ണായി മാറിയത് യാദൃശ്ചികം മാത്രം.

ബ്രിട്ടീഷ് വികല വിദ്യാഭ്യാസം പൈതൃകം നഷ്ടപ്പെടുത്തിയ യുവ ഹൈന്ദവരെ, അവന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വന്തം ചങ്ങലകളായി ദുര്‍വ്യാഖാനിച്ച്‌, അവയെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി തെറ്റിദ്ധരിപ്പിക്കാന്‍ പുരോഗമന പ്രസ്ഥാനക്കാര്‍ക്ക് ഏറെ എളുപ്പമായിരുന്നു.


പശ്ചിമ ബെങ്കാളിലേയും കേരളത്തിലേയും യുവജനങ്ങളെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകര്‍ഷിച്ച് അവരെ സാംസ്കാരികമായി അധ:പ്പതിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിച്ചത് ഇരു ജനതയുടെയും ഇടയില്‍ ഈ പ്രസ്ഥാനത്തിനു കിട്ടിയ സ്വീകാര്യത തന്നെയായിരുന്നു.

ഇന്ന് കമ്മ്യൂണിസം ആഴത്തില്‍ വേരൂന്നിയ കേരളം ഒഴികെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി BJP-ക്കു കീഴ്പ്പെടുന്നത് കേവലം ഒരു ഹൈന്ദവ മുന്നേറ്റം മാത്രമായല്ല, ഇടതു പ്രത്യയശാസ്ത്രത്തിന്‍റെ ശവക്കുഴി ഒരുക്കലുമാണെന്ന സത്യം കമ്മ്യൂണിസ്റ്റ്കാര്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. 

മുന്‍പെങ്ങും നേരിടാത്ത ഒരു പ്രതിസന്ധിയിലാണ് ഇന്ന് പാര്‍ട്ടി എന്ന തിരിച്ചറിവില്‍ പ്രത്യയശാസ്ത്രത്തിന്‍റെ അപകട നില തരണം ചെയ്യുന്നതിനായി ഹൈന്ദവ ആചാരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തച്ചുടക്കേണ്ടതിന്‍റെ അനിവാര്യത പാര്‍ട്ടിക്ക് ഇതിനോടകം വ്യക്തമായിരുന്നു എന്നു വേണം അനുമാനിക്കാന്‍.


ഈ തിരിച്ചറിവില്‍ നിന്നാണ് സുപ്രീംകോടതിയുടെ ശബരിമല വിധിയുടെ ചിറകിലേറി വന്ന നവോത്ഥാന നായകപ്പട്ടം കൈപ്പിടിയിലൊതുക്കാനുള്ള വിഫല ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പിണറായി വിജയന്‍ തുടരുന്നത്.

"ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്"

ജയ്‌ ഹിന്ദ്‌..!

-- ശ്രീനിവാസന്‍
https://www.facebook.com/BJP4keralam/videos/736523813376622/


https://www.facebook.com/photo.php?fbid=10218620324804819&set=a.4908092065643&type=3&theater

No comments: